തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ഇന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. മലയോരമേഖലയിൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെയാണ് രാത്രിയാത്ര നിരോധനം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ഏഴു ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. വടക്കൻ ജില്ലകൾ ഒഴികെയുള്ള കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. വടക്കൻ കേരളത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.






























