ഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്. നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോഗികളേയും ജീവനക്കാരെയും അടിയന്തിരമായി സ്ഥലം മാറ്റാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഇസ്രായേൽ നിർദേശം നൽകി. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി. ആശുപത്രിയുടെ കണക്കനുസരിച്ച് 97 ആളുകളാണ് ആശുപത്രിയിലുളളത്. ഇതിൽ 13 പേർ രോഗികളോ പരിക്കേറ്റവരോ ആണ്. ബാക്കി 84 പേർ മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും.
ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ഈ നടപടി നിരവധി ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ആശുപത്രിയെ പ്രവർത്തന രഹിതമാക്കിയ ഇസ്രായേൽ നടപടിയെ ഗസ്സ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി പ്രദേശത്തെ ആരോഗ്യ മേഖലക്കെതിരായ ലംഘനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും തുടർച്ചയാണെന്നും അവർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ഉറപ്പുനൽകുന്നതുപോലെ, ഗസ്സ മുനമ്പിലെ ആരോഗ്യ സംവിധാനത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന പ്രവർത്തകർ അൽ-ഔദ ആശുപത്രിയിലെത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽ-ഷിഫയിലേക്ക് മാറ്റുകയും സമീപകാല ആക്രമണങ്ങളുടെ പരിണിതഫലമായുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.





























