കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി. സാമൂഹിക വിരുദ്ധർ തന്റെ കാറിന് നേരെ ഇഷ്ടികയും കല്ലുകളും എറിഞ്ഞുവെന്നും ആക്രമണത്തിൽ തന്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നുവെന്നും മമത ആരോപിച്ചു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന ബിജെപി നേതൃത്വം, ആക്രമണത്തെ അപലപിച്ചു. പോലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകവെ ഹാലിഷഹറിൽ വെച്ചാണ് മമതക്ക് നേരെ പ്രതിഷേധമുണ്ടായത്. തൃണമൂൽ അധ്യക്ഷയുടെ കാർ തടഞ്ഞുനിർത്തിയ പ്രതിഷേധക്കാർ വാഹനത്തിൽ ചെളി പുരട്ടുകയും ഷൂസും കുടിവെള്ള ബോട്ടിലുകളും എറിയുകയും ചെയ്തു. ‘ചോർ ഭഗാവോ’ (കള്ളനെ ഓടിക്കൂ) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാരെ പോലീസ് തള്ളിമാറ്റാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.
സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മമത ബാനർജി പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ”പോലീസിന്റെ സാന്നിധ്യത്തിലാണ് പുറത്തുനിന്നെത്തിയ അക്രമികൾ എന്റെ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ ജനലുകൾ അടച്ചിട്ടില്ലായിരുന്നുവെങ്കിൽ എന്റെ തലയോട്ടി പിളരുമായിരുന്നു. ഞാൻ കൊല്ലപ്പെടുമായിരുന്നു. ഇതുപോലൊരു ആക്രമണം എനിക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംരക്ഷിക്കാൻ പോലീസ് ഒന്നും ചെയ്തില്ല. അവർ ബിജെപിക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത്”- മമത ആരോപിച്ചു.



























