തെഹ്റാൻ : ലെബനനിലെ നൂറിലധികം കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ മരണം 254 ആയി. 1165 ലധികം പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഹോർമുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം നിർത്തിയില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഐആർജിസി പറഞ്ഞു. ബെയ്റൂത്ത് , തെക്കൻ ലെബനൻ, ബെക്ക താഴ്‌വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് പത്ത് മിനിട്ടിനുള്ളിൽ ഇസ്രയേൽ ആക്രമണം നടത്തിയത് . ജനതിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം .ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പ്രതികരിച്ചത്.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമുസിൽ പിടിമുറുക്കി ഇറാൻ. ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ടാങ്കറുകളുടെ ഗതാഗതം തടഞ്ഞു. അതേസമയം ഇറാനിൽ യൂറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ അമേരിക്ക സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും ഭീഷണി.





























