കായംകുളം : കായംകുളത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ നിഥിൻ രാജ് (26) എന്ന പ്രതിയെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി.ആർ. കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്.
കായംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ കോടതിയിൽ ഹാജരായി. എസ്‌ഐ നിസ്സാം, എഎസ്ഐ ദീപ് ടി.ആർ., സീനിയർ സിപിഒ ദിലീപ്, സിപിഒ പ്രശാന്ത് എന്നിവർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കോടതിയുടെ ശിക്ഷാവിധിയോടെ കേസിലെ നിയമനടപടികൾ നിർണായക ഘട്ടത്തിലെത്തി.






























