റഫ: ഗസ്സയിൽ വെടിനിർത്തലിന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച് ഹമാസ് അംഗീകരിച്ച നിർദേശങ്ങൾ സംബന്ധിച്ച് കൈറോയിൽ ചർച്ച തുടരുന്നു. ഇസ്രായേൽ പ്രതിനിധികൾക്ക് പിന്നാലെ ഹമാസ് നേതാക്കളും ചർച്ചക്കായി കൈറോയിലെത്തി. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കൈറോയിലെ ചർച്ചകൾക്കുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി തെൽഅവീവിലെത്തി. ഇസ്രായേലി യുദ്ധ മന്ത്രിസഭ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. ചർച്ചയിൽ ആശാവഹമായ പുരോഗതിയില്ലെന്ന ഇസ്രായേലി പ്രതിനിധിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം റഫ അതിർത്തി വഴി കടന്നുകയറ്റം നടത്തിയ ഇസ്രായേലി യുദ്ധ ടാങ്കുകൾ ആക്രമണം തുടരുകയാണ്. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേലി സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. സുരക്ഷിത സ്ഥാനം തേടി അഭയാർഥി പ്രവാഹം തുടരുകയാണ്.