ജറുസലം : യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ സിറ്റിയിൽ ശേഷിക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ബോംബിട്ടുനിരത്തുന്നത് ഇസ്രയേൽ ഇന്നലെയും തുടർന്നു. ആക്രമണങ്ങളിൽ 6 വയസ്സുള്ള ഇരട്ടകൾ അടക്കം 53 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജറുസലമിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേലിനുള്ള യുഎസിന്റെ ഉറച്ച പിന്തുണ ആവർത്തിച്ച റൂബിയോ, സമാധാനത്തിനുള്ള ഏകവഴി ഹമാസിനെ ഉന്മൂലനം ചെയ്യുകയാണെന്നും പറഞ്ഞു. ഗാസ സിറ്റിയുടെ 4 കിഴക്കൻപട്ടണങ്ങളാണ് ഇസ്രയേൽ ടാങ്കുകൾ വളഞ്ഞിരിക്കുന്നത്. ഇതിൽ മൂന്നിടങ്ങളും പൂർണമായും ഇടിച്ചുനിരത്തിക്കഴിഞ്ഞു.
16 ബഹുനിലക്കെട്ടിടങ്ങളാണ് ഇന്നലെ തകർത്തത്. പടിഞ്ഞാറു നഗരമധ്യത്തിലേക്കാണു സൈന്യം നീങ്ങുന്നത്. ഇവിടെയാണു പലസ്തീൻ അഭയാർഥികളിലേറെയും താൽക്കാലിക കൂടാരങ്ങളിലും തകർന്ന കെട്ടിടഭാഗങ്ങളിലുമായി കഴിയുന്നത്. ഓഗസ്റ്റിനുശേഷം മൂന്നരലക്ഷം പലസ്തീൻകാർ ഒഴിഞ്ഞുപോയെന്നാണു കണക്ക്. ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു.






























