ഗാസ : ഇസ്രായേൽ വ്യോമാക്രമണത്തിൽ പലസ്തീനിലെ പ്രശസ്ത ഹാസ്യനടന്റെ വീട് തകർന്ന് 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗാസയിലെ ദേർ അൽ-ബലാഹിലുള്ള ഹാസ്യനടൻ മഹ്മൂദ് സുവൈറ്ററിന്റെ വീടാണ് വ്യോമാക്രമണത്തിൽ തകർന്നത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ആക്രമണത്തിൽ പരിക്കേറ്റ സുവൈറ്ററിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ആരാധകരുണ്ട്.
അതേസമയം യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതിരേഖ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കി. ഇതു പ്രകാരം ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിത കാലത്തേയ്ക്ക് ഇസ്രയേലിനായിരിക്കും. ഇസ്രേലിവിദ്വേഷം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പലസ്തീനികൾക്കായിരിക്കും ഭരണച്ചുമതല.





























