കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ വാഹന തിരക്കുള്ള സമയങ്ങളിൽ പോലും സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കെ എസ് ആർ റ്റി സി ബസുകളും നിർത്തുന്നത് സീബ്ര ലൈനിൽ. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള റീച്ചിൽ ആണ് ബസുകൾ ഇത്തരത്തിൽ നിർത്തുന്നത്. സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള കോന്നി സെൻട്രൽ ജംഗ്ഷനിൽ നാല് റോഡുകൾ കൂടുന്ന ഭാഗത്താണ് ബസുകൾ നിർത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ അടക്കം രാവിലെ ബസ് നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും കോന്നി ട്രാഫിക് ജംഗ്ഷനിൽ തന്നെ.
പുനലൂർ ഭാഗത്തേക്ക് തിരിച്ചു നിർത്തുന്ന ബസുകൾ ട്രാഫിക് ജംഗ്ഷനിൽ നിർത്തിയിടുന്നതിനാൽ തണ്ണിത്തോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇതിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. കോന്നി ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഇത് നിർത്തലാക്കുവാൻ നടപടി സ്വീകരിക്കും എന്നും ട്രാഫിക് ജംഗ്ഷനിൽ അൻപത് മീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വാഹന പാർക്കിങ്ങും നിരോധിക്കും എന്നും വർഷങ്ങളായി തീരുമാനം എടുക്കുന്നതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.
പത്തനംതിട്ട പുനലൂർ റോഡിൽ സർവീസ് നടത്തുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത് വലിയ ഗതാഗതകുരുക്കാണ് നഗരത്തിൽ സൃഷ്ടിക്കുന്നത്. ആളുകൾ റോഡ് മുറിച്ചു കടക്കുന്ന സീബ്ര ക്രോസിങ് ലൈനുകളിൽ ആണ് ബസുകൾ കൂടുതലായും പാർക്ക് ചെയ്യുന്നത്. കൊച്ചുകുട്ടികൾ പോലും റോഡ് മുറിച്ചു കടക്കുവാൻ ഇത് കാരണം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബന്ധപ്പെട്ട പോലീസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.






























