ലഖ്‍നൗ: സനാതന സംസ്കാരത്തെ ദുരുപയോഗം ചെയ്യുന്നതും ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും പ്രതിപക്ഷ നേതാക്കളുടെ ഫാഷനായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജ്‌വാദി പാർട്ടിയുടെ അനുയായികൾ ശ്രീരാമൻ്റെ ഭക്തർക്ക് നേരെ വെടിയുതിർക്കുകയും തീവ്രവാദികൾക്കായി ‘ആരതി’ ഉഴിയുകയും ചെയ്യുന്നു. കുറ്റക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവർ രാമഭക്തരുടെ മരണം ആഘോഷിക്കുകയും ഗുണ്ടാസംഘങ്ങളുടെ വിയോഗത്തിൽ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നു” ആദിത്യനാഥ് പറഞ്ഞു.
പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കുന്നുവെന്നും ശക്തിയോടെ പ്രതികരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും സനാതന സംസ്കാരത്തെ ദുരുപയോഗം ചെയ്യുന്നതും പ്രതിപക്ഷത്തിന് ഫാഷനായി മാറിയെന്ന് സീതാപൂർ, മിസ്രിഖ് പാർലമെൻ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കവെ ബി.ജെ.പി നേതാവ് ആരോപിക്കുന്നു.