റാന്നി: തെരുവു നായ്ക്കളെ ഭയന്ന് ഇട്ടിയപ്പാറ ടൗണിൽ കൂടി സഞ്ചരിക്കാന്‍ പറ്റാത്ത സ്‌ഥിതിയെന്ന് ആരോപണം. ടൗണില്‍ മൂഴിക്കല്‍ ജംങ്ഷനിലും സമീപത്തെ ജ്വല്ലറിയുടെ മുന്നിലുമായിട്ടാണ് ഇവ തമ്പടിച്ചിരിക്കുന്നത്. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ബസ് സ്റ്റാൻഡിലും ഏറെയുണ്ട്. യാത്രക്കാർക്ക് വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പ്രകോപനമുണ്ടായാല്‍ ഇവ കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയേറെയാണ്. ദിവസമെന്നോണം ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. മൂഴിക്കൽ ജംങ്ഷന്‍, സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലുമാണ് ഇവ താവളമടിച്ചിട്ടുള്ളത്.
സ്റ്റാൻഡിലെ ബസുകൾക്കടിയിൽ മിക്കപ്പോഴും മൂന്നും നാലും നായ്ക്കൾ കിടക്കുന്നതു കാണാം. ഇതേ കാഴ്ച സെൻട്രൽ ജംങ്ഷനിലുമുണ്ട്.
സ്കൂൾ, കോളേജ് വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ അവയ്ക്കു
മുന്നിലൂടെ പോകാൻ ഭയക്കുകയാണ്. ഇടയ്ക്കിടെ നായ്ക്കൾ തമ്മില്‍ ആക്രമണം നടത്താറുമുണ്ട്. ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതാണു തെരുവു നായ്ക്കൾ ഇവിടെ തമ്പടിക്കാന്‍ കാരണം. ചന്ത ഇല്ലാതാവുകയും വഴിയോര മീൻ കടകളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ഇതിന് സമീപമായി നായകളുടെ കറക്കം. കൂടാതെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍റഡിന് സമീപം മാലിന്യ അവശിഷ്ടങ്ങൾ തള്ളുന്നുണ്ട്. കൂടാതെ പൊതു സ്ഥലങ്ങളിൽ തള്ളുന്ന പഴകിയ ആഹാര സാധനങ്ങളും മാലിന്യവും നായ്ക്കൾക്ക് ലഭിക്കുന്നുണ്ട്. ഇതുമൂലം കൂടുതൽ നായ്ക്കൾ ടൗണിൽ തമ്പടിക്കുകയാണ്. ഇവയെ ഒഴിവാക്കാന്‍ വേണ്ട മാർഗങ്ങൾ പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് ആവശ്യം.






























