കോന്നി : കല്ലേലി ചെളികുഴി കുളത്തുമൺ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡിലെ കാടുകയറി കിടക്കുന്ന ഭാഗത്ത് രാത്രികാലങ്ങളിലും മറ്റും വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. മത്സ്യമാംസ അവശിഷ്ടങ്ങളും ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ നായകളും മറ്റും വലിച്ചുകൊണ്ടുവന്ന് വീടുകളുടെ മുറ്റത്ത് ഇടുന്നതും പതിവായി മാറുകയാണ്. അരുവാപുലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ റോഡിൽ വിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കല്ലേലി മുതൽ താമരപ്പള്ളി വരെയുള്ള ഭാഗത്ത് ആൾതാമസം ഇല്ലാത്തതിനാൽ മാലിന്യം തള്ളിയാലും അടുത്ത ദിവസം ആയിരിക്കും ജനങ്ങൾ അറിയുക.
കോന്നി താലൂക്ക് വികസന സമിതിയിൽ അടക്കം ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. മാലിന്യം റോഡിൽ തള്ളുന്നത് തെരുവുനായ ശല്യവും വർദ്ധിപ്പിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന റോഡിലാണ് മാലിന്യം തള്ളുന്നത്. എന്നിട്ടും വനംവകുപ്പും നടപടി സ്വീകരിക്കുന്നില്ല. റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യജീവികൾക്കും ഭീഷണിയാകുന്നുണ്ട്. കുരങ്ങ് പന്നി, മലയണ്ണാൻ തുടങ്ങി നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ വനഭാഗം.





























