പാറ്റ്‌ന: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ നിലവിലെ കണക്കനുസരിച്ച് വോട്ടര്‍പ്പട്ടികയില്‍ നിന്ന് 35 ലക്ഷം പേരെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നവരും വോട്ടര്‍പ്പട്ടികയില്‍ നിന്ന് പുറത്താകും. കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പട്ടികയിലെ 1.59 ശതമാനം വോട്ടര്‍മാര്‍ മരണപ്പെട്ടു. എന്നാല്‍ അവരുടെ പേരുകള്‍ പട്ടികയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ശതമാനം (17.5 ലക്ഷം വോട്ടര്‍മാര്‍) ബീഹാറില്‍ നിന്ന് സ്ഥിരമായി താമസം മാറിയെന്നും ബിഹാറില്‍ ഇനി വോട്ടുചെയ്യാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. ഏകദേശം 5.5 ലക്ഷം പേര്‍ രണ്ടുതവണ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തി. ബിഹാറിലെ നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 35.5 ലക്ഷം ആളുകളെ നീക്കം ചെയ്യുമെന്നാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇത് മൊത്തം വോട്ടര്‍മാരുടെ 4.5 ശതമാനം വരും.
നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറി വന്നവരും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഈ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതുവരെ 6.6 കോടി വോട്ടര്‍മാര്‍ കണക്കെടുപ്പുമായി ബന്ധപ്പെട്ട എന്യുമറേന്‍ ഫോറം സമര്‍പ്പിച്ചതായി തെരരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ 88.18 ശതമാനം വരും. ജൂലൈ 25 വരെ വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. അതിന് ശേഷമായിരിക്കും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. നിലവിലെ വോട്ടര്‍പ്പട്ടിക ശുദ്ധീകരിക്കാനാണ് സ്‌പെഷന്‍ ഇന്റന്‍സീവ് റിവിഷന്‍ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് പൗരത്വ നിഷേധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ തന്നെ ആശങ്കകള്‍ അറിയിച്ചിരുന്നു.





























