കോന്നി : കെഎസ്ആർടിസിയുടെ നിർദിഷ്ട കോന്നി ഡിപ്പോയ്ക്കായി നിർമാണം പൂർത്തിയായി കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ പ്രധാനഭാഗം വ്യക്തിയുടെതാണെന്ന് കണ്ടെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അളന്നപ്പോഴാണ് 1.10 ഏക്കർ സ്ഥലം അടുത്തുള്ള സ്വകാര്യഭൂവുടമയുടേതാണെന്ന് കണ്ടത്. കോന്നി മങ്ങാരം വലുതുണ്ടിൽ എസ്. രവിയുടെ സ്ഥലത്താണിപ്പോൾ കെഎസ്ആർടിസി കെട്ടിടം പണിതിരിക്കുന്നതും. വർഷങ്ങൾക്കുമുമ്പ് വെള്ളക്കടലാസിൽ എഴുതി നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ കോടികൾ ചെലവിട്ട് കെട്ടിടം പണിതത്. അതേസമയം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി അളന്നുതിരിച്ച് വ്യക്തിക്ക് കൈമാറി. കെട്ടിടം അടക്കമുള്ള ഭൂമിയാണ് രവിക്ക് ഇപ്പോൾ തിരിച്ചുകിട്ടിയത്.
രവിയുടെ സ്ഥലവും പഞ്ചായത്തിന്റെ സ്ഥലവുംകൂടി ചേർത്താണ് കെഎസ്ആർടിസിക്ക് നൽകിയത്. വസ്തുവിന്റെ നികുതി അടയ്ക്കാനായി കോന്നി വില്ലേജിൽ ഓൺലൈനായി നോക്കിയപ്പോഴാണ് തന്റെ പേരുള്ള ഭൂമി ഇല്ലെന്ന് അറിയുന്നത്. കെഎസ്ആർടിസിയുടെ പേരിലാണ് ഭൂമി റവന്യൂരേഖകളിൽ ഉൾപ്പെട്ടിരുന്നത്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് രവി ഹൈക്കോടതിയിൽ കേസ് നൽകി. തർക്കത്തിൽപ്പെട്ട സ്ഥലം കെഎസ്ആർടിസിയുടേതെന്ന് തെളിയിക്കാൻ കോടതിയിൽ കഴിഞ്ഞില്ല. ഇതോടെ രവി അവകാശപ്പെട്ട വസ്തുവിന്റെ കരം സ്വീകരിക്കാൻ കോടതി റവന്യൂവകുപ്പിനോട് നിർദേശിച്ചു. തുടർന്ന് നൽകിയ ഹർജിയിൽതന്നെ വസ്തു അളന്നുതിട്ടപ്പെടുത്തി തരണമെന്ന് രവി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കോന്നി താലൂക്ക് സർവേയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് അളന്നു. നിർമാണം പൂർത്തിയായിരിക്കുന്ന കെട്ടിടങ്ങളും സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലൂടെ ചേർന്നുള്ള സ്ഥലവും രവിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഇതോടെ കെഎസ്ആർടിസി കോന്നി സ്റ്റാൻഡിനുവേണ്ടി കണ്ടുവെച്ച ഭൂമിയുടെ പ്രധാനഭാഗങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയായി. രവിയുടെ ഭൂമിയും ഏറ്റെടുക്കാൻ പഞ്ചായത്ത് ആലോചിച്ചിരുന്നെങ്കിലും മാർക്കറ്റ് വില കിട്ടണമെന്നായിരുന്നു രവിയുടെ ആവശ്യം. അത്രയും തുക നൽകാൻ പഞ്ചായത്തിന് ഫണ്ടില്ലായിരുന്നു. ഇതാണ് രവിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ കോന്നി പഞ്ചായത്തിന് കഴിയാതെവന്നത്. അതേസമയം സ്ഥലമുടമ കൈവശാവകാശരേഖ പഞ്ചായത്തിന് കൊടുത്തിരുന്നെന്നും പണം പഞ്ചായത്ത് നൽകാഞ്ഞതാണ് തിരിച്ചടിയായതെന്നും കെ.യു. ജനീഷ് കുമാർ എംഎൽഎ വിശദീകരിച്ചു.






























