തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി മന്ത്രി ഓ ജെ ജനീഷ്. വനിതാ പ്രസിഡൻറ് എന്ന ഡിവൈഎഫ്ഐയുടെ തീരുമാനം സ്വാഗതാർഹം. ഇത് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷെ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നായിരുന്നു ഓ ജെ ജനീഷിൻറെ വിമർശനം. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ചിന്ത ജെറോമിനെ തെരഞ്ഞെടുത്തത്. ആദ്യമായാണ് സംഘടനയ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ ആണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി.തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുമുള്ള ഡിവൈഎഫ്ഐ പ്രവർത്തകനായ രാഹുൽ ആണ് ട്രഷറർ. ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 പേരാണ് സെക്രട്ടേറിയറ്റിൽ അംഗങ്ങളായുള്ളത്. വി.കെ. സനോജും, വി. വസീഫുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളിലുണ്ടായിരുന്നത്. സാധാരണഗതിയിൽ മൂന്നുവർഷത്തെ ഒരിക്കൽ നേതൃമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അത് 4 വർഷം പിന്നിട്ടു.





























