റാന്നി: വീതികൂട്ടി പുനർനിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ – ബംഗ്ലാംകടവ് റോഡിൽ പാതയോരത്തെ വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും മാറ്റാത്തത് വലിയ അപകടഭീഷണിയാകുന്നു. റോഡ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പഴയ സ്ഥാനത്ത് തന്നെ നിൽക്കുന്ന തൂണുകൾ ഇപ്പോൾ പുതുതായി നിർമ്മിച്ച റോഡിന്റെ മധ്യഭാഗത്തോട് ചേർന്ന നിലയിലാണുള്ളത്. വീതി കൂട്ടിയതോടെ മുൻപ് വശങ്ങളിലായിരുന്ന പല വൈദ്യുതി തൂണുകളും ഇപ്പോൾ റോഡിന്റെ സഞ്ചാരപഥത്തിനുള്ളിലാണ്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ വാഹനങ്ങൾ തൂണിലിടിച്ച് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. ഇട്ടിയപ്പാറ കോളേജ് റോഡിലെ തടിമില്ലിന് സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റാത്തതാണ് യാത്രക്കാർക്ക് ഏറ്റവും വലിയ തലവേദനയാകുന്നത്.
വീതി കുറഞ്ഞതുമായ ഈ ഭാഗത്ത് ട്രാൻസ്ഫോർമർ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ ട്രാൻസ്ഫോർമറിന്റെ ഭാഗത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. റോഡ് ടാറിംഗ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഈ വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞാൽ പിന്നീട് ഇവ മാറ്റുന്നത് ഇരട്ടി ചിലവിനും റോഡ് വെട്ടിപ്പൊളിക്കുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അധികൃതർ അടിയന്തിരമായി ഇടപെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തി ഈ അപകടഭീഷണി ഒഴിവാക്കണമെന്നാണ് ഉയരുന്ന ആവശ്യം.






























