തിരുവനന്തപുരം : ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ മേഴ്സികുട്ടിയമ്മ. മൂന്ന് തവണ എൽഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. വർഗവഞ്ചനയെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും ജെ മേഴ്സികുട്ടിയമ്മ ചോദിച്ചു.
പതിറ്റാണ്ടുകൾ നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്. രാപകൽ സമരത്തിനിടെ ഐഷാ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി.
കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധാരണ. ഐഷ പോറ്റി പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് നിർണായക നീക്കം. പാർട്ടിയിൽ അവഗണന നേരിട്ടെന്നും അധികാരമോഹമില്ലെന്നും ഐഷ പോറ്റി പറഞ്ഞു. കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ രീതിയിൽ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ നിങ്ങൾ എത്ര വിമർശിച്ചാലും എന്നെ അത് കൂടുതൽ ശക്തയാക്കുകയെ ചെയ്യുകയുള്ളുവെന്നും ഐഷ പോറ്റി പറഞ്ഞു.






























