തിരുവനന്തപുരം : റിട്ട. ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനുകൂല്യങ്ങളും നൽകാനായില്ലെന്നാണ് സർക്കാർ വിശദീകരണം. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്. വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സർക്കാർ തുക അനുവദിച്ചത്.
വിജിലൻസ് ഡയറക്ടറായിരിക്കെ ഒന്നര വർഷത്തിലേറെക്കാലം സസ്പെൻഷനിലായ ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചെത്തിയപ്പോഴാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിയമിച്ചത്. അതുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ വഹിക്കാത്ത പദവിയായിരുന്നു അത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപിയായതിനാൽ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടെ പദവിക്കു തുല്യമാക്കിയായിരുന്നു നിയമനം.
മുതിർന്ന ഡിജിപിയായതിനാൽ കേഡർ തസ്തികയായ സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ നിയമിക്കണമെന്നു ജേക്കബ് തോമസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും കേസുകളുമുള്ളതിനാൽ നിയമിക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.