ജയ്പൂർ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാൻ നിയമസഭാംഗമായിരുന്ന കാലത്തെ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ അപേക്ഷ അംഗീകരിച്ചതായും പെൻഷൻ ഉടൻ ആരംഭിക്കുമെന്നും രാജസ്ഥാൻ അസംബ്ലി സെക്രട്ടേറിയറ്റ് അറിയിച്ചു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു ധൻഖർ. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന് നിയമസഭാംഗമായിരുന്നതിന്‍റെ പെൻഷൻ ലഭിച്ചിരുന്നു.
ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം അദ്ദേഹം പെൻഷൻ പുനഃസ്ഥാപിക്കാൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ രാജി അംഗീകരിച്ച തീയതി മുതലുള്ള പെൻഷൻ ലഭിച്ചു തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനിൽ, ഒരു തവണ എംഎൽഎ ആയവർക്ക് പ്രതിമാസം 35,000 രൂപയാണ് പെൻഷൻ. 70 വയസിന് മുകളിലുള്ളവർക്ക് 20 ശതമാനം വർധനവിന് അർഹതയുണ്ട്. 74 വയസുള്ള ധൻഖർക്ക് ഈ വിഭാഗത്തിൽ പ്രതിമാസം 42,000 രൂപ ലഭിക്കാൻ അർഹതയുണ്ട്.





























