റാന്നി : നാറാണംമൂഴി പഞ്ചായത്തിൽ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ടുള്ള സംയുക്ത പരിശോധന 21ന് പകൽ 2 ന് നടത്താൻ തീരുമാനിച്ചു. ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ അഡ്വ പ്രമോദ് നാരായൺ എംഎൽഎ നാറാണംമൂഴി പഞ്ചായത്തിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിക്കാനുള്ള സാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കുന്നതിനാണ് സംയുക്ത പരിശോധന നടത്തുന്നത്.
ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് നാറാണംമൂഴി പഞ്ചായത്തിൽ 54. 52 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, പെരുന്തേനരുവി കുടിവെള്ള പദ്ധതി, തോണിക്കടവ് കുടിവെള്ള പദ്ധതി എന്നിവിടങ്ങളിൽ നിന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുക.
നിലവിൽ കരി കുളം, കുടമുരുട്ടി ഭാഗങ്ങളിൽ ഭാഗികമായേ കുടിവെള്ള വിതരണം നടക്കുന്നുള്ളു. വെച്ചൂച്ചിറയിൽ നിന്നും വരുന്ന കുടിവെള്ള വിതരണം പൂർണമായും നിലച്ചിരിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ടതുണ്ട്. പെരുനാട് അത്തിക്കയം കുടിവെള്ളപദ്ധതിയുടെ ഡിസ്ട്രിബ്യൂഷൻ ലൈനുകൾ ഇട്ടു കഴിഞ്ഞു. പഞ്ചാരമുക്ക് ടാങ്കിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചെമ്പൻ മുടിയിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്. ഇരു വിഭാഗങ്ങളിലുമായി 3508 കണക്ഷനുകളാണ് ജൽ ജീവൻ മിഷൻ വഴി നൽകുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് ബീനാ ജോബി യോഗത്തിൽ അധ്യക്ഷയായി. വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം എക്സിക്യൂട്ടീവ്. എൻജിനീയർ പി ആർ സുനിൽ , ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി തുളസീധരൻ , അസി.എക്സിക്യൂട്ടീവ് എൻജിനീയർമാരായ ബാബുരാജ്, അഞ്ജു, അസി. എൻജിനീയർമാരായ ആർ ഡി അനിൽകുമാർ , അശ്വിൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.