റാന്നി : കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിട്ടുള്ള പഴവങ്ങാടി പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നും പ്രധാന പ്രവർത്തികൾ പോലും പൂർത്തിയായിട്ടില്ലെന്നും അടുത്ത വേനൽ കാലത്തിനു മുമ്പ് പ്രവർത്തികൾ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. ജൽജീവൻ മിഷന്റെ നിലവിലെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എത്തിയ ജൽജീവൻ മിഷൻ സെൻട്രൽ എക്സ്പേർട്ട് സുമന്ത ചക്രവർത്തിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിവിധ വാർഡുകളിൽ പൈപ്പ് ഇടുവാനായി റോഡുകൾ വെട്ടിപ്പൊളിച്ചുവെങ്കിലും അത് പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അംഗങ്ങൾ പരാതിപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷ മേരി ജോൺ, അംഗങ്ങളായ പ്രിയ ഷാജി, സൂസമ്മ ജോൺസൻ, സതീഷ് എം.റ്റി, ആതിര എസ്.നായർ, ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, മോനായി പുന്നൂസ്, പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എബ്രഹാം വർഗീസ്, അസിസ്റ്റന്റ് എഞ്ചിനീയർ രമേശ് ശങ്കർ എന്നിവർ പ്രസംഗിച്ചു.





























