ചിക്കാഗോ : ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി. ചിക്കാഗോയിൽ ജനിച്ച വാട്സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോൾ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യൻ തന്നെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തിൽ, കറുത്ത വർഗ്ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമർശം നടത്തി ലോകത്തിന്‍റെ വിമർശനം ഏറ്റുവാങ്ങി.
ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് അഥവാ ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന, പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കുന്നു എന്നും കോശങ്ങൾ വിഭജിക്കുമ്പോൾ അവയുടെ ഡി.എൻ.എ എങ്ങനെ പകർപ്പെടുക്കുന്നു എന്നും സൂചന നൽകി. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം ഈ കണ്ടെത്തൽ വഴി തുറന്നു.






























