ശ്രീനഗർ: തുടർച്ചയായ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും പ്രളയത്തിലും ജമ്മു കശ്മീരിൽ നാല് പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. പൂഞ്ച്, രജൗരി ജില്ലകളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായിരിക്കുന്നത്. ജനജീവിതം സ്തംഭിച്ച സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ച് ജില്ലയിലെ നൂനബന്ദി ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്നുവീണ് 28-കാരിയായ നസിയ കൗസർ മരിച്ചു. അപകടത്തിൽ ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റു. മാറോട്ട് മേഖലയിൽ ഒരു പെൺകുട്ടി പ്രളയജലത്തിൽ ഒഴുകിപ്പോയി മരിച്ചപ്പോൾ, മറ്റൊരിടത്ത് തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ലോവർ മുറ പ്രദേശത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറു പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
സുരൻകോട്ട് താലൂക്കാണ് പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്ന്. രജൗരി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നതോടൊപ്പം വസ്തുവകകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിലും പ്രളയത്തിലും ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയിട്ടുണ്ട്.






























