തിരുവനന്തപുരം : ഒരു ദേശീയ നേതാവിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ വിരോധമാണ് ജനതാദൾ എസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതിന്റെ പിന്നിലെന്ന് വിമതപക്ഷം. പാർട്ടിയിൽ ബിസിനസ് താൽപര്യങ്ങൾ കടന്നു കൂടിയെന്നും ഇതിന്റ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും മുൻ സെക്രട്ടറി ജനറൽ ജോർജ് തോമസ് പറഞ്ഞു. മംഗളൂരു കേന്ദ്രമായി ബിസിനസ് നടത്തുന്ന ഒരു ദേശീയ നേതാവാണ് അട്ടിമറിക്ക് പിന്നിൽ. ഇദ്ദേഹത്തിന്റ കോഴിക്കോട്ടെ ചില റിയൽ എസ്ററ്റ് ഇടപാടുകൾക്ക് സംസ്ഥാന അധ്യക്ഷൻ സി.കെ. നാണുവും അദ്ദേഹത്തോടൊപ്പമുള്ളവരും വഴങ്ങിക്കൊടുക്കാൻ തയാറായില്ല.
ഇതിന്റ വിരോധമാണ് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശദീകരണം പോലും ചോദിക്കാതെ കമ്മിറ്റി പിരിച്ചു വിട്ടത്. മുമ്പും പാർട്ടിയിൽ ഇത്തരം ബിസിനസ് താൽപര്യങ്ങൾ ഉയർന്നുവന്നിരുന്നു. രണ്ടര വർഷം കഴിഞ്ഞ് മാത്യു ടി. തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് വരുത്തി തീർത്തതും ഇത്തരം നിക്ഷിപ്ത താൽപര്യക്കാരായിരുന്നു. ഇതിനെല്ലാം ദേവഗൗഡ കൂട്ടു നിൽക്കുകയാണന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണന്നും വിമതപക്ഷം ആരോപിക്കുന്നു.






























