തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു. റോഡുകളിലെ കുഴികളിൽ വീണ് ജനങ്ങൾ മരിക്കുമ്പോൾ കരാറുകാരന് ഉത്തരവാദിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിൽ അടക്കം പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് അറിയേണ്ട കാര്യമില്ല. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.