പട്ന : ബിഹാറിൽ എം.എൽ.എ ട്രെയിനിൽ യാത്ര ചെയ്തത് അടിവസ്ത്രം മാത്രം ധരിച്ച്. ജെ.ഡി.യു എം.എൽ.എ ഗോപാൽ മണ്ഡൽ ആണ് പട്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിൽ ഇത്തരത്തിൽ യാത്ര ചെയ്തത്. മാത്രമല്ല എം.എൽ.എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
സ്ത്രീകൾ ഉൾപ്പെടെ യാത്ര ചെയ്തിരുന്ന കമ്പാർട്ടുമെന്റിലാണ് ഗോപാൽ മണ്ഡൽ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രി പ്ടനയിൽ നിന്ന് ഡൽഹിയിലേക്കായിരുന്നു യാത്ര. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎൽഎയെ ചോദ്യം ചെയ്തത്.
എംഎൽഎയാണ് എന്നറിയാതെയാണ് താൻ ചോദ്യം ചെയ്തതെന്നും എന്നാൽ ക്ഷുഭിതനായ ഗോപാൽ മണ്ഡൽ തന്റെ സഹോദരിയേയും അമ്മയേയും ചേർത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് പറയുന്നു. അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎൽഎ പെട്ടെന്ന് ശൗചാലയത്തിൽ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്. വിഷയത്തിൽ നേരിട്ട് പ്രതികരിക്കാൻ എംഎൽഎ ഇനിയും തയ്യാറായിട്ടില്ല.