തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. അന്തിമ കുറ്റപത്രം അംഗീകരിക്കണമോ എന്ന കാര്യത്തിലുള്ള വാദമാണ് ഇന്നു നടക്കുന്നത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിൽ സിബിഐ വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടി ജെസ്നയുടെ പിതാവിന്റെ അഭിഭാഷകന് ഇന്ന് കോടതിയില്‍ വ്യക്തമാക്കും. ഇതിനൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും വാദം നടന്നിരുന്നു. നിയമപരമായി നിൽക്കാത്ത ഹർജി തള്ളണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലും ഇന്നു കോടതി തീർപ്പു കൽപ്പിക്കും.
ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാനരഹിതമായ മൊഴികള്‍ തള്ളിയതാണെന്നുമാണ് സിബിഐ സിജെഎം കോടതിയെ അറിയിച്ചത്. ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ ചെയ്തത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു ഇതുസംബന്ധിച്ചും അന്വേഷണമുണ്ടായില്ല.