കോട്ടയം : എരുമേലിയിൽ നിന്നും 8 വർഷം മുമ്പ് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി ഗസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തും. 6 മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്തമല്ല.
ജെസ്നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ് സിബിഐയിലേക്കെത്തിയത്. എന്ത് പറ്റിയെന്ന് അറിയില്ല, ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു നേരത്തേ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജെസ്‌നക്ക് എന്ത് പറ്റി എന്ന് അറിയില്ല എന്ന് പറഞ്ഞ അതേ ഉദ്യോഗസ്ഥർ തന്നെ ജെസ്‌ന തിരോധാനത്തിൽ മത തീവ്രവാദ സംഘടനകൾക്ക് ബന്ധമില്ല എന്ന് റിപ്പോർട്ട് കൊടുത്തത് വിരോധാഭാസം ആണ്. ജെസ്‌നയെക്കുറിച്ച് സൂചനകൾ കിട്ടി എന്ന് പറഞ്ഞിരുന്ന ഉദ്യോഗസ്ഥർ ഒക്കെ പിന്നീട് നിശബ്ദർ ആയതാണ് കേസ് അന്വേഷണ ചരിത്രം. എന്നത് കൊണ്ട് ഉന്നത സ്വാധീനം കേസ് അന്വേഷണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് തീർച്ചയായും സംശയിക്കണം.






























