നെയ്റോബി : ലോകത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊലയിൽ മതപുരോഹിതനുൾപ്പെടെ 95 പേർക്കെതിരെ കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ കെനിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവിട്ടു. സഭയിലെ അംഗങ്ങളായ 429 പേരുടെ മരണത്തിലാണ് പുരോഹിതൻ പോൾ മക്കൻസി ഉൾപ്പെടെ 95 പേർക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. രണ്ടാഴ്ചയ്ക്കകം പ്രതികൾക്കെതിരെ കുറ്റം ചുമത്തണമെന്നും അല്ലെങ്കിൽ കോടതി അവരെ വിട്ടയക്കണമെന്നും കിലിഫി തീരദേശ കൗണ്ടിയിലെ മജിസ്‌ട്രേറ്റിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ മുലേലെ ഇങ്കോംഗ.
കഴിഞ്ഞ ഏപ്രിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ, അന്വേഷണം പൂർത്തിയാകാത്തതിനാൽ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് വാദം. പ്രധാന പ്രതിയും സഭാ നേതാവ് പോൾ മക്കെൻസിയെയും മറ്റ് 28 പേരെയും കസ്റ്റഡിയിൽ സൂക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ കോടതിയോട് അനുമതി ചോദിച്ചിരുന്നു. പ്രതികളെ 60 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന അഭ്യർത്ഥന പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് യൂസഫ് ശിഖന്ദ നിരസിച്ചു. പ്രോസിക്യൂഷന് മതിയായ അന്വേഷണത്തിന് മതിയായ സമയം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി.





























