കോട്ടയം : കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിനെതിരെ മാതാപിതാക്കൾരംഗത്ത്. വെച്ചൂർ സ്വദേശിയായ ജിജോയെ പോലീസ് കൊന്നതാണെന്നാണ് ആരോപണം. എന്നാൽ മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിടെ കാനയിൽ വീണാണ് മരണമെന്നാണ് പോലീസ് പറയുന്നത്. ശ്വാസനാളത്തിൽ ചെളി കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു. മതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു.
കുമരകത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂർ അച്ചിനകം സ്വദേശി ജിജോ ആന്‍റണി മരിച്ചത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്.പി യുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ച ജിജോ പോലീസെന്നറിഞ്ഞ് അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നീട് ഹോട്ടലിന് പിന്നിലെ കാനായിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണം പോലീസിന്‍റെ അടിയേറ്റെന്നാണ് മാതാപിതാക്കളുടെ ആരോപണം.
എന്നാൽ ഇത് തള്ളുകയാണ് പോലീസ്. ഹോട്ടൽ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നും തുടർന്ന് പോലീസ് സംഘം മടങ്ങിയെന്നും പോലീസ് പറയുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഹോട്ടലുകാരാണ് പിന്നിലെ കാനായിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസനാളത്തിൽ ചെളിയും വെള്ളവും കയറിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിലെ മുറിവ് ഉയരത്തിൽ നിന്ന് വീണതിന്‍റേതാണെന്നും റിപ്പോർട്ട് പറയുന്നു. ജിജോയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന വാർത്തയും പോലീസ് തള്ളുന്നു. സുജിത്ത് കസ്റ്റഡിയിലുണ്ടെന്നും മരിച്ച ജിജോക്കെതിരെ അടിപിടി കേസ് നിലവിലുണ്ടെന്നും കുമരകം പോലീസ് അറിയിച്ചു.