പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വീണാ ജോർജ് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ.സുരേഷ്‌കുമാർ. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ഒരു വിവരങ്ങളും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയും സംസ്ഥാന കായിക വകുപ്പുമായി ഉണ്ടാക്കേണ്ട ധാരണാപത്രം നഗരസഭയുടെ പരമാധികാരത്തിലുള്ള കൈകടത്തലാണ്. നഗരസഭയ്ക്ക് യാതൊരു അവകാശവും ഇല്ലാത്ത തരത്തിലുള്ള നിർമ്മാണം അനുവദിക്കാൻ കഴിയില്ലെന്നാണ് നഗരസഭ കൗൺസിൽ തീരുമാനിച്ചത്.
ആദ്യം ഉണ്ടാക്കിയ ധാരണാപത്രത്തിൽ ജില്ലയുടെ ശിൽപിയായ കെ.കെ.നായരുടെ പേര് പോലും സ്‌റ്റേഡിയത്തിന് ഇടാത്ത തരത്തിലായിരുന്നു. പിന്നീട് ജനങ്ങളുടെ എതിർപ്പ് വന്നപ്പോഴാണ് കെ.കെ.നായരുടെ പേര് സ്റ്റേഡിയത്തിന് ഇടാമെന്ന് എംഎൽഎ സമ്മതിച്ചത്.
400 കോടി രൂപ വിലമതിക്കുന്ന സ്റ്റേഡിയത്തിന്റെ സ്ഥലം യാതൊരു അവകാശവും യാതൊരു അവകാശവും നഗരസഭയ്ക്ക് ഇല്ലാതാക്കുന്ന തരത്തിൽ നൽകുന്നത് ശരിയല്ല. അഞ്ചുവർഷം ജില്ലാ ആസ്ഥാനത്ത് യാതൊരു വികസനവും നടത്താത്ത എംഎൽഎ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സ്റ്റേഡിയം നിർമ്മാണത്തിന്റെ പേരുപറഞ്ഞ് നഗരസഭയെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി പ്രസ്താവന നൽകുന്നത്.
ജില്ലാ സ്റ്റേഡിയത്തോട് ചേർന്ന് ഇൻഡോർ സ്‌റ്റേഡിയം കേന്ദ്ര കായികവകുപ്പും എംപി ഫണ്ടും ഉപയോഗിച്ച് യാതൊരു ഉപാധികളുമില്ലാതെ നിർമ്മിക്കാമെങ്കിൽ സംസ്ഥാന സർക്കാരിന് നഗരസഭയ്ക്ക് ഫണ്ട് നൽകി സ്റ്റേഡിയം നിർമ്മിക്കാൻ കഴിയും. ആറ് മാസം കഴിഞ്ഞ് യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ ഉപാധികളില്ലാതെ സ്റ്റേഡിയത്തിന്റെ നിർമ്മാണം നടത്താൻ കഴിയുമെന്നും സുരേഷ് കുമാർ പറഞ്ഞു.