ഇൻഡൊനീഷ്യ: പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സ നടത്തിയ ഞെട്ടലില്‍ ശാസ്ത്രലോകം. ഔഷധ സസ്യത്തിന്റെ ഇല വായിലിട്ട് ചവച്ച് കുഴമ്പുരൂപത്തിലാക്കി കവിളിലെ മുറിവിൽ പുരട്ടിയാണ് ഒറാങ്ങൂട്ടാന്‍ ചികിത്സ നടത്തിയത്. ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമായാണ് ശാസ്ത്രലോകം കാണുന്നത്. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വ്വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.
അവര്‍ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളാണ്, ഈ സംഭവം നമ്മളും അവരും തമ്മിലുള്ള സമാനതകളിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ്. നമ്മള്‍ അവരേക്കാള്‍ വ്യത്യസ്തരായിരിക്കുന്നതിനേക്കാളും സമാനരാണ്’, ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റും മുഖ്യ പ്രബന്ധ കര്‍ത്താവുമായ ഡോ. ഇസബെല്ല ലോമര്‍ പറഞ്ഞു. ഇൻഡൊനീഷ്യയിലെ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കില്‍ 2022ലാണ് ഒറാങ്ങൂട്ടനെ പഠന സംഘം കണ്ടെത്തുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് ലേപനമാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്.





























