ദില്ലി: ജെഎന്‍യു വിഷയത്തില്‍ നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും . കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഇന്നലെ വിദ്യാര്‍ത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പെണ്‍കുട്ടികളെയടക്കം പോലീസ് മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍.
രാജീവ് ചൗക്കിലെ പ്രതിഷേധം ഇന്നലെ രാത്രി താല്‍കാലികമായി അവസാനിപ്പിച്ചപ്പോള്‍ സമരം പൂര്‍വ്വാധികം ശക്തിയോടെ നാളെ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചിരുന്നു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമര പരമ്പര ദില്ലി പോലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇത് പോലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പ്രതിഷേ
ധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പോലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇവര്‍ നേരെ രാജീവ് ചൗക്കിലേക്ക് പോവുകയായിരുന്നു. പോലീസെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു.
ജനുവരി അഞ്ചിന് ക്യാമ്പസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ദില്ലി പോലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ക്യാമ്പസില്‍ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ കിട്ടിയെന്നും ഇവ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദില്ലി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നല്‍കിയിട്ടുണ്ട്.