വാഷിങ്ടൻ : കോവിഡ് ബാധിച്ച് യുഎസിൽ മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. ജീവൻ നഷ്ടപ്പെട്ടവർക്ക് രാജ്യം ആദരം അർപ്പിച്ചു. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖാചരണത്തിൽ പങ്കുചേർന്നു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി. ഒരു രാജ്യമെന്ന നിലയിൽ ഇത്തരമൊരു ക്രൂരവിധി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രണ്ടു ലോക മഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച ആകെ ആളുകളെക്കാൾ കൂടുതലാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം. ഈ ദുഃഖത്തിന്റെ മരവിപ്പിനെ ചെറുത്തേപറ്റു.
നമ്മൾക്കു നഷ്ടപ്പെട്ടവരെയെല്ലാം ഓർക്കാൻ ഞാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തന്നെ ഫെബ്രുവരി അവസാനത്തോടെ യുഎസിൽ കോവിഡ് മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വാക്സീൻ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കോവിഡ് കേസുകൾ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും മരണസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വർഷത്തിനിടയിൽ അമേരിക്ക അഭിമുഖികരിച്ചിട്ടില്ലെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ആന്റണി ഫൗസി പ്രതികരിച്ചു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നും ഡോക്ടർ ഫൗസി ആഹ്വാനം ചെയ്തു.