വാഷിങ്ടൺ : അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ദേശീയ താൽപര്യം മുൻനിർത്തിയായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഒരു ദൗത്യത്തിൽ അഫ്ഗാനിസ്താനിൽ തുടരുന്നതിന് അമേരിക്കയുടെ പക്കൽ വ്യക്തമായ കാരണങ്ങളില്ലെന്ന് ബൈഡൻ വ്യക്തമാക്കി. ഇത് ശരിയായ തീരുമാനമാണ്. വിവേകപൂർണമായ തീരുമാനം. അമേരിക്കയ്ക്ക് ചേർന്ന ഏറ്റവും മികച്ച തീരുമാനം എന്ന് ബൈഡൻ പറഞ്ഞു. ഇരുപതു വർഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് ഓഗസ്റ്റ് 31 നാണ് അമേരിക്ക അഫ്ഗാനിസ്താൻ വിട്ടത്.
അഫ്ഗാനിസ്താനിൽ അവശേഷിച്ച തങ്ങളുടെ പോർവിമാനങ്ങളും കോപ്റ്ററുകളും ആയുധശേഷിയുള്ള സൈനികവാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധസംവിധാനങ്ങളും നശിപ്പിച്ചശേഷമായിരുന്നു തിങ്കളാഴ്ച അർധരാത്രിയോടെ യു.എസ് ദൗത്യസംഘം മടങ്ങിയത്. സൈനിക താവളമായി ഉപയോഗിച്ചുവന്ന കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങളുടെ ആക്രമണശേഷി ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്ന് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ കെന്നെത്ത് മക്കെൻസി അറിയിച്ചു.
ഒന്നിന് പത്തുലക്ഷം ഡോളർ വിലമതിക്കുന്ന 70 എം.ആ.എ.പി സൈനിക വാഹനങ്ങളും 27 ഹംവീ വാഹനങ്ങളും നശിപ്പിച്ചു. അതും ഇനിയാരും ഉപയോഗിക്കില്ല. വിമാനത്താവളത്തിനുനേരെ ഐ.എസ് തൊടുത്ത അഞ്ചു റോക്കറ്റുകൾ പ്രതിരോധിച്ചുനശിപ്പിച്ച സി-റാം മിസൈൽ, റോക്കറ്റ്, പീരങ്കി, മോർട്ടാർ വേധ സംവിധാനങ്ങൾ ഏറ്റവുമൊടുവിലാണ് തകർത്തതെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് അഫ്ഗാൻ സേനയ്ക്കു നൽകിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹംവീ വാഹനങ്ങളും പിടിച്ചെടുത്ത് താലിബാൻ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. യു.എസ് വാഹനങ്ങൾ നശിപ്പിച്ചതിൽ താലിബാൻ രോഷാകുലരാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.