വാഷിങ്ടൺ : ഇസ്രായേലിനൊപ്പം പാലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി ബൈഡൻ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാർഡ് മിൽസാണ് രക്ഷാസമിതിയിൽ ഇക്കാര്യമറിയിച്ചത്. പാലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ സന്നദ്ധമാണ്. പാലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും റിച്ചാർഡ് മിൽസ് വ്യക്തമാക്കി.
ട്രംപ് ഭരണകൂടം അവസാനിപ്പിച്ച പാലസ്തീനുമായുള്ള നയതന്ത്ര നടപടികൾ പുനനാരംഭിക്കാനാണ് ബൈഡൻ ഭരണകൂടം നീക്കം നടത്തുന്നത്. കൂടാതെ സാമ്പത്തിക സഹായം നൽകുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018ൽ 200 മില്യൺ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ട്രംപിന്റെ വിവാദ നൂറ്റാണ്ടിന്റെ കരാർ അംഗീകരിക്കുന്നതിനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് സഹായം നിർത്തിയത്.