ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. രാവിലെ 10.30ന് ജയിൽ മോചന ഉത്തരവ് ആശുപത്രിയിൽ കഴിയുന്ന ശശികലയ്ക്ക് കൈമാറും. കോവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയില്‍ എത്തില്ല.
മുന്‍ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് എത്താനാണ് ശ്രമം. ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിതാ സ്മാരകം സന്ദര്‍ശനമായിരിക്കും. കോവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശശികലയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ബെംഗ്ലൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും.