കൊച്ചി : ജോജുവിന്റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി.ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.
6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ള. എട്ടു പ്രതികൾ ഉള്ള കേസിൽ ഒരാൾ 37500 വീതം നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസ് സമരത്തെ തകർക്കാൻ ശ്രമിച്ച ജോജു പരസ്യമായി മാപ്പ് പറയതെ ഒത്ത് തീർപ്പിന്നില്ലെന്നാണ് കോൺഗ്രസ് നിലപാട്. സിനിമ ലൊക്കേഷനിലേക്കുള്ള യൂത്ത് പ്രതിഷേഷേധങ്ങളുടെ കോൺഗ്രസ് നേതൃത്വത്തിന് താല്പര്യമില്ല. സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.