കോട്ടയം : യുദ്ധഭൂമിയായ യുക്രൈയ്നില്‍ നിന്നു വിദ്യാര്‍ഥികള്‍ അടക്കമുളള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. യുദ്ധക്കെടുതിയും നിയന്ത്രണങ്ങളും രൂക്ഷമാകുന്നതിനു മുമ്പ് അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കണം. യുക്രൈയ്നിലെ ഇന്ത്യാക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്.
2300 ഓളം മലയാളി വിദ്യാര്‍ഥികള്‍ തന്നെ യുക്രൈയ്നിലുണ്ട്. യുക്രൈയ്നില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കണം. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അധികവും. തുടര്‍പഠനവും ഭാവിയും സംബന്ധിച്ചുളള ആശങ്ക പരിഹരിക്കുന്നതിനുളള നടപടിയും എടുക്കേണ്ടതുണ്ട്. യുക്രൈയ്നിലെ സ്ഥിതി രൂക്ഷമാകുന്ന അന്തരീക്ഷത്തില്‍ വ്യക്തമായ ആക്ഷന്‍ പ്ലാന് രൂപം നല്‍കുകയും നടപ്പാക്കുകയും വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
ഉക്രൈനിലുള്ള മലയാളികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും പ്രയോജനപ്പെടുത്താം. കൂടാതെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.





























