ബംഗളൂരു : കേസിൽ വിജയിക്കുന്നതിനായി ജഡ്ജിക്കെതിരെ മന്ത്രവാദം നടത്തിയ സ്‌ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തു. കോടതിമുറിയിൽ കയറി ജഡ്‌ജിയുടെ കസേരയിൽ ദുർമന്ത്രവാദം നടത്തിയ 65കാരിയായ മഞ്ചുളയാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിലുള്ള ഭൂമി തർക്കക്കേസിലെ വിധി തനിക്ക് അനുകൂലമാക്കുന്നതിനായി ജഡ്ജിയുടെ കസേരയിലും ഇരിപ്പിടത്തിലും ഇവർ വെള്ളക്കടുക് വിതറുകയായിരുന്നു. കർണാടകയിലെ ചിക്കബല്ലാപുരയിലെ ഒന്നാം അഡീഷണൽ സീനിയർ ജഡ്‌ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോടതിമുറിയിൽ അനുവാദമില്ലാതെ പ്രവേശിച്ച മഞ്ചുള, മന്ത്രവാദത്തിന്റെ ഭാഗമെന്ന് കരുതുന്ന വിധത്തിൽ മന്ത്രോച്ചാരണം നടത്തിയ വെളുത്ത കടുക് ജഡ്‌ജിയുടെ കസേരയിലേക്ക് വിതറുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് കോടതിമുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കോടതിയിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മഞ്ചുളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദം തടയുന്നതിനായുള്ള നിയമപ്രകാരമാണ് മഞ്ചുളയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. അതേസമയം കേസിൽ വിജയിക്കാൻ സഹായിക്കുമെന്ന് കരുതി താൻ മന്ത്രവാദം നടത്തിയതായി മഞ്ജുള വാദത്തിനിടെ സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ് പോ ലീസ്.






























