പത്തനംതിട്ട : ഇടത് പാർട്ടികളെയും ബിജെപി ഉൾപ്പെടുന്ന സംഘപരിവാറിനെയും ഒരേ മാനദണ്ഡം ഉപയോഗിച്ചു വിലയിരുത്തുന്ന കോൺഗ്രസ് നിലപാട് അങ്ങേയറ്റത്തെ രാഷ്ട്രീയ അപരാധമാണെന്ന് കേരള ദലിത് ഫെഡററേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് പത്തനംതിട്ട ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബിജെപിക്കെതിരെ നടത്തുന്ന വെല്ലുവിളിയും ചെറുത്തുനിൽപ്പും സർഗാത്മകവും മാതൃകാപരവുമാണ്. മതതീവ്രതയിൽ നിന്നും മാനവികതയിലേക്ക് സമൂഹത്തെ നയിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ ബിജെപി ആകട്ടെ ഹിന്ദുത്വത്തിന്റെ കാരാഗൃഹമാക്കി ഇന്ത്യയെ മാറ്റാനാണ് ശ്രമിക്കുന്നത്. താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എ.കെ ആൻറണിയുടെ മകൻ പത്തനംതിട്ടയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയാണ് എന്നതിൽ ലജ്ജ തോന്നുന്നു എന്ന് കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം കൂടിയായ പി. രാമഭദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ പി.എച്ച്. ഡി.നേടിയ കെ.ഡി.എഫ്.സംസ്ഥാന സെക്രട്ടറി ഡോ. വിനീത വിജയന് ഊഷ്മളമായ സ്വീകരണം നൽകി. സമ്മേളനത്തിൽ കെ. ഡി.എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഐവർകാല ദിലീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻവെംബ്ലി ,സംസ്ഥാന സെക്രട്ടറി ഡോ. വിനീത വിജയൻ, ശൂരനാട് അജി, പാസ്റ്റർ ദാസൻ, കെ.പൗലോസ്, പാസ്റ്റർ ജോർജ് മാത്യു, സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. എ .കെ സുനിൽ (പ്രസിഡൻറ്) ,എസ്.ജോസ് ,ബി.രാജൻ, ജോൺ മാത്യു(വൈസ്പ്രസിഡൻ്റുമാർ) ,ജോബിൻ തമ്പി (സെക്രട്ടറി) സിജോ ശിംശോൺ, ഒ.എൻ.മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ) വൈ.ജോസ് (ട്രഷറർ)ഭാരവാഹികളായി 21 അംഗ പ്രവർത്തകസമിതിയെയും യോഗം തെരഞ്ഞെടുത്തു.





























