കൊല്ലം : തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയാ ഫൈസൽ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിനാണ് വിളക്കുടിയിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഈ കുരുന്നിന്റെ മരണം കേവലം ഒരു അപകടമല്ല മറിച്ച് വ്യവസ്ഥിതിയുടെയും ചികിത്സാസംവിധാനങ്ങളുടെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നീതിക്കായുള്ള പോരാട്ടത്തിലാണ് നിയയുടെ മാതാവ് ഹബീറ.
നിയയുടെ ചികിത്സയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കാണിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിചേർത്ത് പോലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഉദാസീനതയാണ് നിയയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോൾ അസുഖം എന്താണെന്ന് തിരിച്ചറിയുന്നതിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതായും ഇനി കുട്ടിയെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞ ഘട്ടത്തിൽ എന്തുചെയ്യണമെന്നറിയാതെ തങ്ങൾ തകർന്നുപോയെന്നും കുടുംബം പറയുന്നു.
നിയയുടെ വേർപാടിന് ശേഷവും വിളക്കുടി പ്രദേശത്ത് തെരുവുനായ ഭീഷണിക്ക് അറുതിയായിട്ടില്ല. ഒരാഴ്ച മുമ്പ് നിയയുടെ സഹോദരൻ ഇശാലിനെയും നായ്ക്കൾ കടിക്കാൻ ഓടിച്ചിരുന്നു. “മനുഷ്യനല്ലേ, നമുക്ക് ജീവിച്ചുപോകണ്ടേ?” എന്ന് ചോദിക്കുന്ന ഹബീറ സ്വന്തം മകൾക്ക് സംഭവിച്ച ഗതി ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തിലാണ്. കഴിഞ്ഞ മാസം 20-ന് ഒൻപതാം ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന നിയയുടെ ഓർമ്മകൾക്ക് മുന്നിൽ നീതി തേടി ഈ അമ്മ തന്റെ ഒറ്റയാൾ പോരാട്ടം തുടരുകയാണ്.





























