പാലക്കാട്: ഇടുക്കിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു.അക്രമകാരിയായ ആനയെ ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. ‘ഇടുക്കിയിലേക്കാൾ ആശങ്കയാണ് ഇവിടെയുള്ളത്. ഏകദേളം 4000ത്തോളം പേർ ഇവിടെ താമസമുണ്ട്. അതിൽ 90 ശതമാനവും ആദിവാസികളാണെന്ന്,’ നെന്മാറ എം.എൽ.എയായ കെ.ബാബു പറഞ്ഞു. ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. അവിടേക്ക് കൊണ്ടുപോകണം. ചിപ്പ് ഘടിപ്പിച്ചാൽ അത് ഉറങ്ങിക്കിടക്കുന്ന ആദിവാസികൾക്ക് അറിയാനാകില്ലെന്നും എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് കോടതിയിൽ ഹരജി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരികൊമ്പനെ പറമ്പിക്കുളത്ത് കൊണ്ട് വരരുതെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്കുംവനം മന്ത്രിക്കും എം.എൽ.എ കത്തയച്ചു. അതേസമയം, ആനയെ ഇടുക്കിയിൽ നിന്ന് പിടികൂടുന്ന ദൗത്യം ഈസ്റ്ററിന് ശേഷമായിരിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കാട്ടാനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. ദൗത്യം സമൂഹമാധ്യമങ്ങൾ വഴി ആഘോഷമാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.