ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിബിസിഐയെ തെറ്റിദ്ധരിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 2010-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന എഫ്സിആർഎ നിയമത്തിൽ പ്രതികാര നടപടികൾക്കുള്ള വ്യവസ്ഥകൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ അമിത് ഷായെ അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.ബിജെപി സർക്കാരിന്റെ പതിവ് ശൈലിയാണ് കള്ളം പറയുന്നതെന്ന് വിമർശിച്ച വേണുഗോപാൽ, എഫ്സിആർഎ നിയമത്തെ പ്രതിപക്ഷത്തെയും സിവിൽ സൊസൈറ്റി സംഘടനകളെയും അടിച്ചമർത്താനുള്ള ആയുധമായി സർക്കാർ മാറ്റുകയാണെന്നും ആരോപിച്ചു.സ്വന്തം ഭരണകൂടത്തിന്റെ വീഴ്ചകളും കുറ്റബോധവും മറച്ചുവെക്കാൻ തെറ്റായ ആരോപണങ്ങൾ മറ്റുള്ളവരുടെ മേൽ കെട്ടിവെക്കാനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നത്.
സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും വേട്ടയാടാനും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും മോദി സർക്കാർ ആസൂത്രിതമായി നീങ്ങുന്നു. 2020-ൽ നിയമങ്ങൾ കടുപ്പിച്ചതിന് പിന്നാലെ, 2026-ലും പിൻവാതിലിലൂടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സംഘടനകളെ സസ്പെൻഡ് ചെയ്യുന്നതിനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും കേന്ദ്രത്തിന് അമിതാധികാരം നൽകുന്ന ഇത്തരം ചട്ടങ്ങൾ ഉടൻ പിൻവലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി സിബിസിഐയോടും പൊതുജനങ്ങളോടും നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധമായ ഈ നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി





























