തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ സി വേണുഗോപാൽ. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുറ്റം പറയാന്‍ നാവ് വാടകയ്ക്ക് എടുക്കരുതെന്ന് കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്. ആ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിമര്‍ശനം നിര്‍ത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി എന്‍ഡിടിവിയില്‍ ഇന്റര്‍വ്യൂ നല്‍കിയിരുന്നു. അതില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി ബിജെപി ഏജന്റ് എന്നാണ് പറഞ്ഞത്. ബിജെപിക്ക് വേണ്ടി നാക്ക് വാടകയ്ക്ക് എടുത്ത് സംസാരിക്കുന്നവര്‍ ആയിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
മെല്ലെ മെല്ലെ തുടങ്ങിയിട്ടുള്ള യുഡിഎഫ് അനുകൂല കാറ്റ് യുഡിഎഫ് തരംഗമാകും. സമയം കുറച്ച് തന്നാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാം എന്ന് കരുതേണ്ട. എല്ലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും വലിയ ജനപങ്കാളിത്തം ഉണ്ട്. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും കെ സി വേണുഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. വന്‍ ഭൂരിപക്ഷമുള്ള യുഡിഎഫ് ബെഞ്ചില്‍ മുരളീധരന്‍ ഉണ്ടാകും. കേവലം ഒരു എം.എല്‍.എയെ ആയിരിക്കില്ല വട്ടിയൂര്‍ക്കാവിന് ലഭിക്കാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി – സിപിഐഎം ഡീലുണ്ടെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് വിജയിക്കാന്‍ സ്ഥാനാര്‍ത്ഥികളെ അഡ്ജസ്റ്റ് ചെയ്തവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.






























