തിരുവനന്തപുരം : വ്യക്തമായ ആസൂത്രണത്തോടെയുള്ള ആക്രമണമാണ് എകെജി സെന്ററിൽ നടന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇപ്പോഴുള്ള സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകരാണോ ഇതിന് പിന്നിലെന്ന് ന്യായമായും സംശയമുണ്ട്. എന്നാൽ അന്വേഷണം നടത്താതെ അത് എങ്ങനെ പറയാനാകും. പോലീസ് അന്വേഷിച്ച് കാര്യങ്ങൾ കൃത്യമായി പുറത്ത് കൊണ്ടുവരട്ടേ. ജനാധിപത്യത്തിൽ എല്ലാവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യപിച്ചിരുന്നു. പ്രവർത്തകർ പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങൾ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാടൻ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.