തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ 90 ദിവസത്തിന്റെ മറവിൽ പ്രതികൾ രക്ഷപെടുന്നുവെന്ന് കെ മുരളീധരൻ. നാലുദിവസം കൂടി കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. പിന്നാലെ പത്മകുമാറും വാസവും പുറത്തിറങ്ങും. പിന്നെ എന്ത് അന്വേഷണം ?. സർക്കാരിൻറെ പ്രീപെയ്ഡ് ചാനലുകൾ ചില വാർത്തകളുമായി ഈ ദിവസങ്ങളിൽ രംഗത്തിറങ്ങും. ഇന്നയാൾ ഇന്നയാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം പുറത്തുവരും. കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറഞ്ഞത് ഫോട്ടോ കാണുന്നതിനു മുമ്പെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ മന്ത്രിയുടെ ആവശ്യം എന്തിന്. ദേവസ്വം ബോർഡിന് സ്വതന്ത്ര അധികാരം ഉണ്ടെങ്കിലും മന്ത്രിയുടെ മേൽനോട്ടം വേണ്ടേ?.
ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും കൂട്ടുനിന്നുവെങ്കിൽ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. കടകംപള്ളിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു ചാർജ് ഷീറ്റ് നൽകണം. യുഡിഎഫിന്റെ കാലത്ത് പോറ്റി കീഴ്ശാന്തിയായി കയറി, എൽഡിഎഫിന്റെ കാലത്ത് സ്വർണ്ണം കക്കാൻ കയറി. ഹിന്ദു മതത്തിന് നിയമങ്ങളും വിശ്വാസങ്ങളുമുണ്ട്. ചാനലുകാർ അല്ല നിയമം ഉണ്ടാക്കേണ്ടത്. വാജി വാഹനം തന്ത്രിക്ക് കൊടുത്തത് ആചാര പ്രകാരം. തന്ത്രിയുടെ വീട്ടിൽ ആയതുകൊണ്ട് പൂജാമുറിയിൽ ഇരുന്നു, അല്ലെങ്കിൽ പോറ്റി അടിച്ചോണ്ട് പോയേനെ. ഇതും സ്വർണ കൊള്ളയും തമ്മിൽ എന്ത് ബന്ധമെന്നും മുരളീധരൻ ചോദിച്ചു.






























