കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന് പരാതി. ആറ് പേരാണ് പണമടച്ചിട്ടും അനുമതിക്കായി കാത്തിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇവര്‍ ഫീസ് ഇനത്തിൽ അടച്ചിരിക്കുന്നത്. കോഴിക്കടകള്‍ക്ക് ഫ്രഷ് കട്ടിന്റെ സാക്ഷ്യപത്രം വേണമെന്ന കളക്ടറുടെ ഉത്തരവിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫ്രഷ് കട്ടിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം. ഫ്രഷ് കട്ടിന് പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. അയല്‍ ജില്ലയായ മലപ്പുറത്ത് 16 വികേന്ദ്രീകൃത സംസ്‌കരണ കേന്ദ്രങ്ങളുള്ളതിനാല്‍ അവിടെ മറ്റു മാലിന്യ പ്രശ്‌നങ്ങളില്ല. എന്നാല്‍ കോഴിക്കോട് ജില്ലയിലാകെ ഫ്രഷ് കട്ട് മാത്രമാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശേഷി ഫ്രഷ് കട്ടിനില്ലാത്തതിനാല്‍ പലയിടത്തും കോഴി മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യമുണ്ട്.
മാത്രമല്ല ഒരു കിലോ മാലിന്യം ശേഖരിക്കാന്‍ കോഴിക്കടക്കാര്‍ ഏഴ് രൂപ ഫ്രഷ് കട്ടിന് നല്‍കണം. പിന്നീട് ഇത് സംസ്‌കരിച്ച് ഓയിലും കോഴിത്തീറ്റയുമാക്കി വലിയ ലാഭമാണ് സ്ഥാപനം കൊയ്യുന്നത്. മറ്റു സ്ഥാപനങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഫ്രഷ് കട്ട് ഈ മേഖലയില്‍ കുത്തക സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം.





























