തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയായിരുന്നു. എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായെന്നും കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം പോലും നടന്നു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പിൽ ഒട്ടും അംഗീകരിക്കാൻ പാടില്ലാത്ത സൈബർ ആക്രമണം നടന്നു. മല്ലികാർജുൻ ഖാർഗയെ ചിലർ അപമാനിച്ചു. അതിൽ ബിജെപി – സിപിഎം പ്രവർത്തകരുണ്ടാവാമെന്നും കെ മുരളീധരൻ പറഞ്ഞു.
ശശി തരൂരിനോട് നല്ല സ്നേഹം ചില സിപിഎം നേതാക്കൾക്കുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ് ശബരീനാഥൻ അന്തസ്സായി അഭിപ്രായം പറഞ്ഞു. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെയെ ചിലർ മോശമായി അവതരിപ്പിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് തെരഞ്ഞെടുപ്പിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാട്സാപ്പും യൂട്യൂബും നോക്കിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞാൽ നടത്തും. 13 സ്ഥാനങ്ങളിലേക്ക് നടക്കും. നെഹ്റു കുടുംബത്തിൻറെ ഉപദേശം അനുസരിച്ചായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക.
പുതിയ പ്രസിഡന്‍റ് നല്ല ആക്ടീവാണ്. ജോഡോ യാത്രയിൽ ഖാർഗെ നന്നായി തന്നെ നടന്നു. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല. വർക്കിങും താങ്ങുമൊന്നും ആവശ്യമില്ല. സൈബറാക്രമണം നടത്തിയവരെ തരൂർ നിരുല്‍സാഹപ്പെടുത്തിയില്ല. അത് തരൂർ അറിയാത്തത് കൊണ്ടാവാം. മൽസരിക്കുന്നവർക്ക് പാർട്ടിയിൽ റിസർവേഷൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.































