മലപ്പുറം : കേരള സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിനായി പത്തിന്‍റെ ചില്ലിക്കാശ് കേന്ദ്ര സർക്കാർ നല്‍കില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കെ റെയിൽ എന്ന പേരില്‍ കറക്കു കമ്പനിയുണ്ടാക്കി കമ്മീഷൻ അടിക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ ജില്ലകളിലും കെ റെയിലിനെതിരെ പ്രക്ഷോഭമാരംഭിക്കുകയാണെന്നും പാര്‍ട്ടിയുടെ കെ റെയില്‍ വിരുദ്ധ സമിതി ചെയര്‍മാൻ കൂടിയായ എ എൻ രാധാകൃഷ്ണൻ മലപ്പുറത്ത് പറഞ്ഞു.
കേരളത്തില്‍ സില്‍വര്‍ ലൈനിനെതിരെ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ തുറന്നടിച്ചു. സിപിഎം അനുകൂലികളായ ആളുകളെ വരെ ദ്രോഹിക്കുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജനരോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും.
നാളെ സമര മുഖത്തേക്ക് കോൺഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാൻ കോൺഗ്രസ് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിൽവർ ലൈനിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. അതിവേഗ പാതക്ക് ബദലായി ടൗൺ ടു ടൗൺ മാതൃകയിൽ കേരള ഫ്ലൈ ഇൻ എന്ന വിമാന സർവ്വീസ് കെ സുധാകരൻ മുന്നോട്ട് വെച്ചു. ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ സിൽവർ ലൈൻ പ്രതിഷേധം തീർക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രതോൽവിക്ക് ശേഷം തിരിച്ചുവരാനുള്ള പാതയായിട്ടാണ് സിൽവർ ലൈനിനെ കോൺഗ്രസ് കാണുന്നത്. കല്ലിടലിനെതിരെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രതിഷേധം ഉയരുന്നതും മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം പരസ്യമായി രംഗത്ത് വരുന്നതിലും കോൺഗ്രസിനുള്ളത് വലിയ പ്രതീക്ഷയാണ്. ജനങ്ങളുടെ പ്രതിഷേധത്തിൻറെ മുന്നിൽ നിന്ന് സർക്കാറിനെതിരായ വികാരം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. സർക്കാരിനെതിരെ പുതിയ സമരമുഖം തുറക്കുന്നതിനൊപ്പം സിൽവർലൈനിന് ബദലും കോൺഗ്രസ് മുന്നോട്ട് വെക്കുന്നു.
കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസ് മാതൃകയിൽ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള കേരള ഫ്ലൈ ഇൻ വിമാന സർവ്വീസാണ് കെ സുധാകരൻ നിർദ്ദേശിക്കുന്നത്. സ്ഥലമേറ്റെടുക്കാതെ ഭാരിച്ച ചെലവ് ഒഴിവാക്കിയുള്ള ശരിയായ ബദലെന്നാണ് അവകാശവാദം. ആയിരം കോടി മാത്രമേ ചെലവ് വരൂ എന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്. നേരത്തെ ചില വിദഗ്ധരും സിൽവർലൈനിന് പകരമാണ് വിമാനസർവ്വീസ് എന്ന ആശയം പറഞ്ഞിരുന്നു. എന്നാൽ സിൽവർലൈനിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം പ്രതിഷേധം അധികം നീളില്ലെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
പതിവിൽ കവിഞ്ഞുള്ള നഷ്ടപരിഹാരം പാക്കേജ് വഴി ജനങ്ങളെ അനുകൂലമാക്കാമെന്നാണ് കണക്ക് കൂട്ടൽ അതിവേഗ പാതയിൽ പോര് തുടരുമ്പോൾ ഈ മാസം 31 ഓടെ കല്ലിടൽ തീർക്കാമെന്ന കെ റെയിലിന്‍റെ കണക്ക് കൂട്ടൽ തെറ്റി. 182 കിലാ മീറ്റർ മാത്രമേ ഇതുവരെ കല്ലിടാനായൂള്ളു. ഇത് മൂലം സാമൂഹികാഘാത പഠനം നീളുമെന്ന് ഉറപ്പായി. പഠനം ഏറ്റെടുത്ത ഏജൻസിക്ക് സമയം നീട്ടി നൽകാനാണ് ശ്രമം.
































